തലാഖ്

ഷംസ് ബാലുശ്ശേരി

മത പുരോഹിതര്‍
വിവാഹ വേഷത്തില്‍
രണ്ട് മനസ്സുകളെ
ഒരു കട്ടിലിലേക്ക്
മാറ്റി പാര്‍പ്പിച്ചു .

ഉടമ്പടിയില്‍
ഓര്‍മ്മകള്‍ഉണങ്ങാത്ത
മനസ്സിനെ ആറിയിട്ട്
ഉടലുകള്‍ഒരുമിച്ചുറങ്ങി.

ഉറങ്ങുമ്പോള്‍
ഈറ നുണ ങ്ങാത്ത
മോഹങ്ങളുടെ
മാറില്‍തുന്നിച്ചേര്‍ത്ത
കാമത്തിന്‍റെ
കയ്യൊപ്പാണ് പ്രണയം .

ഉണരുമ്പോള്‍
അടിച്ചു തിരുമ്പിയും
മുക്കി പിഴിഞ്ഞും
പൊള്ളുന്ന കാച്ചലില്‍
ആഗ്രഹങ്ങള്‍
നിറങ്ങള്‍ചുളിഞ്ഞ്
നൂലുകള്‍പൊന്തി .

അലമാരയില്‍മടക്കിവെച്ച
സ്വപ്‌നങ്ങള്‍
ഇസ്തിരിക്കിടുമ്പോള്‍
ഉമ്മയില്‍നിന്ന്
ആദ്യാക്ഷരത്തിന്‍റെ
കുടുക്ക് പൊട്ടി .

പരസ്പരം
പാകമാകാത്ത
ജീവതത്തിന്‍റെ
വീതിയും നീളവും
ഉപ്പ മാറ്റി തുന്നിയപ്പോള്‍
ഞാന്‍അനാഥനായി.

അലക്കി നരച്ച
ഒരു വാക്ക് മതിയായിരുന്നു
അവര്‍ക്ക് പിരിഞ്ഞു പോകാന്‍
ഒരു ജന്മം ഞാനത്
കരഞ്ഞു തീര്‍ക്കണം .

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, തലാഖ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക