ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെടുന്നവരുടെ ആകാശം
മുറിവുകളാൽ മേഘാവൃതമായിരിക്കും…
പിന്നണിയിൽ
അണിമുറിയുമോർമ്മകൾ
അലറിപ്പാഞ്ഞുകൊണ്ടിരിക്കും…….
പക ചേർത്തു വെച്ചവർ ഉറുമി വീശും .;
വസ്ത്രങ്ങൾ ചുവന്നു തുടുക്കും ..
സായാഹ്നങ്ങളിലെ സൈറൺ പോലെ
യാഥാർത്ഥ്യങ്ങൾ അപൂർവ്വം ഇടി മുഴക്കം കൂട്ടും…
ഒരു പൊട്ടു വെളിച്ചം കനൽ പോലെ വെന്തു വരും…..
സ്നേഹത്താൽ,
ഊഷ്മാവുയർത്തുന്ന യന്ത്രം
പണ്ടേ നിശ്ചലമായിരിക്കുന്നു …..
അവശേഷിക്കുന്നത് നോവിന്റെ തപാൽ മുദ്രണങ്ങളാണ് …!
പാതി കത്തിയ സുര്യനും
കത്തിയെറിയുന്ന പെൺകുട്ടിയുമുള്ളത്…..
"ഭേദം കൂട്ടങ്ങൾ തന്നെ…
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ….." !