രാഷ്ട്രീയക്കാരനും പാട്ടെഴുത്തുകാരനും നടനും കവിയുമാണ് മുല്ലനേഴി. എനിക്ക് വല്ലാതങ്ങ് ഇഷ്ടമായ ഒരു വ്യക്തിത്വമാണ് കക്ഷിയുടേത്. തിരുവനന്തപുരത്ത് ഒരു കവിസമ്മേളനത്തില്‍ എ. അയ്യപ്പന്‍, മുല്ലനേഴി കവിത ചൊല്ലുന്നതിനിടെ ബഹളം വയ്ക്കുകയുണ്ടായി. അയ്യപ്പന്റെ വീരകൃത്യങ്ങളിലൊന്ന്. സത്യം, മുല്ലനേഴി അത് അത്രമേല്‍ ഹൃദ്യമായി സ്വീകരിച്ചു. കാരണം മറ്റെന്തിനോ പുറത്താവണം ഈ ബഹളമെന്ന് അദ്ദേഹം കരുതി.
പക്ഷേ, അപ്പോള്‍ അയ്യപ്പന്‍ വളരെ സോബര്‍ ആയിരുന്നു. അതോ സോബറല്ലാതിരിക്കുമ്പോഴാണോ അയ്യപ്പനും മുല്ലനേഴിയുമെല്ലാം സോബറാവുക?
ഇക്കാര്യത്തെ പറ്റി പിന്നീട് അയ്യപ്പനോട് ആനുഷംഗികമായി സംസാരിച്ചപ്പോള്‍ അയ്യപ്പന്‍ 'ആ' എന്ന് കൈമലര്‍ത്തുകയായിരുന്നു. അന്ന് മുല്ലനേഴിയും ഇതുതന്നെ ചെയ്തു.
കൂട്ിടത്തിലെന്നോട് പറഞ്ഞു'എടോ സീപീ, താനിതൊക്കെയെഴുതി വീട്ടില്‍ വെച്ചാല്‍ ഒരുപത്രാധമനും അത് വാങ്ങിക്കൊണ്ടുപോവുകയില്ല!'. കവിത എഴുതാന്‍ മാത്രമല്ല വില്ക്കാനുമറിയാമായിരുന്നു മുല്ലനേഴിക്ക്.
അതത്രമോശമായ ഒരു കാര്യമൊന്നുമല്ല. മഹാകവി വള്ളത്തോള്‍ പോലും കവിതയ്ക്ക് കണക്ക് പറയുമായിരുന്നു.
വൃത്ത-താളരഹിതമായി നാലുവരി കുറിച്ചുവെച്ചിട്ട് സ്വയം മഹാകവി നടിച്ചുകഴിയുന്നവരും നമ്മുടെ കാവ്യസംസ്‌കാരത്തെ അനിയന്ത്രിതമായ അധിനിവേശശക്തികളുടെ ഫോട്ടോസ്റ്റാറ്റായി മാറ്റുകയും ചെയ്യുന്ന കവിയശ: പ്രാര്‍ത്ഥികള്‍ക്കിടയില്‍, ചുറ്റും ജീവിക്കുന്ന മനുഷ്യരോടും ഇതരജീവികളോടും സഹാനുഭൂതിയും താദാത്മ്യവുമുണ്ടായിരുന്ന കവിയാണദ്ദേഹം. അതുകൊണ്ടുതന്നെ വേറിട്ട ഒരു സാന്നിധ്യമായിരുന്നു മുല്ലനേഴി. വയസ്സ് കൊണ്ടല്ലെങ്കിലും കവിത്വവും ശസ്സും കൊണ്ട് എനിക്കൊരു ജ്യേഷ്ടഭ്രാതാവായിരുന്നു അദ്ദേഹം.
ആ ദീപ്തസ്മരണയ്ക്ക് മുന്നില്‍ ഒരുപിടി തെച്ചിപ്പൂക്കള്‍.