ഒരു വിരുന്നൊരുക്കിയിരുന്നു
സ്വപ്‌നത്തില്‍.
പച്ചോലത്തുമ്പിലിരുന്ന്
ഒരു കാക്ക ഒച്ചയില്ലാതെ
വിരുന്നു വിളിച്ചനാള്‍.
സ്വപ്‌നത്തില്‍
വിരുന്നുമുറിയുണ്ടായിരുന്നില്ല.
അതിരുകളില്ലാത്ത ആകാശത്തിന്റെ
ഏതോ ചെരിവിലായിരുന്നു
വിരുന്ന്.
ആരേയും ക്ഷണിച്ചിരുന്നില്ല.
ക്ഷണിക്കാതെ വന്നവര്‍ക്കൊന്നും
മുഖങ്ങളുണ്ടായിരുന്നില്ല.
എന്നിട്ടും പരിചിതശബ്ദങ്ങളാല്‍
അവിടം നിറഞ്ഞുതന്നെ
കിടന്നിരുന്നു.
വിളമ്പിയതിനൊന്നും
എരിവോ പുളിയോ ഉപ്പോ
ഉണ്ടായിരുന്നില്ല.
മധുരം മാത്രം.
എല്ലാരസങ്ങളേയും
മധുരമാക്കുന്ന തന്ത്രം
സ്വപ്‌നത്തില്‍ മാത്രമുള്ളതാണോ?
അതോ വിളമ്പുന്നതെല്ലാം
മധുമയമാവട്ടേയെന്ന്
വിരുന്നു വിളിച്ച കൂട്ടത്തില്‍
കാക്ക ഒച്ചയില്ലാതെ
ചൊല്ലിയിരുന്നോ ആവോ....