പുലര്‍ച്ചെ നടക്കുമ്പോള്‍
തൊടിയിലൊരുനായ
പതുക്കെനടക്കുന്നു-
ണ്ടെന്തുകാണുവാനാവോ!
എന്നെ നോക്കുവതെന്തു
കാണുവാന്‍ നായേ, നീയാ-
പിന്നിലെകാലുംപൊക്കി-
നില്പതെന്തനങ്ങാതെ?
ഇന്നലെരാവില്‍കൊച്ചു-
കാറ്റുമായ് നടന്നൊരാ
മന്ദ്രസല്ലാപത്തിന്റെ-
യോര്‍മ്മകള്‍പുരണ്ടെന്റെ
മുറ്റത്തുകൊഴിഞ്ഞൊരീ
ചെമ്പകമലരുകള്‍
ചെറ്റുകൗതുകത്തോടെ
കാണ്മോളം നിന്നെ നോക്കി
നടന്നൂ സുഹൃത്തേനിന്‍
സൗഹൃദമൊരിക്കലും
തേടാത്ത പഥികന്‍ ഞാ-
നെന്‍ വാഴ്‌വിലെല്ലായ്‌പോഴും.
നിന്നെ ഞാന്‍ കാണുന്നേരം
സ്‌നേഹിതാ, ചെറുപ്പത്തില്‍
നിങ്ങളിലൊരാളെന്നെ
യോടിച്ചുമറിച്ചതും
പിന്നെന്റെ തുണിവിട്ട
ചന്തിയില്‍ നിശിതമാം
ദന്തങ്ങളാഴ്ത്തി, ചോര-
യൊഴുക്കിക്കടിച്ചതും
ഇന്നുമോര്‍ക്കുന്നൂ, നമ്മ-
ളന്യോന്യം സ്‌നേഹിക്കാത്ത
കൂട്ടരോണെന്നോ, മുഗ്ദ്ധ-
ദമ്പതികളെപ്പോലെ-
യന്യോന്യം മുനകോര്‍ക്കും
സംഘമാണെന്നോ, പക്ഷേ
കേള്‍വിയങ്ങിനെയല്ല.
ധര്‍മപുത്രരെയനു-
യാത്രചെയ്തതും, ശ്രേഷ്ഠ-
രിന്ദ്രന്മാര്‍ മഹായാത്ര
ചെയ്യവേയകമ്പടി-
യാവതും ഭവാന്മാരാ-
ണെന്തുവൈരുദ്ധ്യം! മമ-
ജീവിതത്തിന്റെ നിത്യ-
ഭീതിയാണല്ലോ നിങ്ങള്‍!
ഇങ്ങനെയാലോചിച്ചു-
മന്ദമായ് നടത്ത, മെന്‍
സംഗതിയിതാണെന്നു-
മോരോന്ന് ചിന്തിച്ചെന്റെ-
യാരോഗ്യനടത്തത്തി-
ന്നറുതി പെട്ടെന്നാവു-
മലറിക്കൊണ്ടെന്‍ ധര്‍മ്മ-
പത്‌നിയുമരങ്ങേറും.
വെറുതെ ശുനകത്തെ
നോക്കണോനടക്കുമ്പോള്‍
നടന്നാല്‍പോരേ, മുന്‍ പിന്‍
നോക്കാതെ കൈകള്‍നീട്ടി?
ശരിയാണതു മാത്രം
ചെയ്തതാണെനിക്കെന്റെ
ശരിതെറ്ററിയുവാന്‍
കൂട്ടൊരാളിനെകിട്ടി!
വഴിയേ നടക്കുമ്പോ-
ളെത്രപേര്‍ശുനകങ്ങ-
ളുണ്ടിരുപാര്‍ശ്വങ്ങളില്‍്
വ്യര്‍ത്ഥജീവിതങ്ങളായ്?
പൊഴിഞ്ഞരോമങ്ങളില്‍
പൊതിയാന്‍ കഴിയാത്തൊ-
രുടലും, നാവില്‍നിന്ന്
പുറത്തേക്കുയരുന്ന
കിതപ്പും, വാലിന്നറ്റം
മടക്കാന്‍ കഴിയാത്ത
പാരവശ്യവുമായി
പലജാതികള്‍ കാണ്മൂ.
അല്പാല്പമന്നംകാണ്‍കി-
ലപ്പോഴേ വാലും നീട്ടി
ഒപ്പമോടിടുന്നവര്‍
കുരയ്ക്കുന്നവര്‍നീളേ.
ഇത്തിരി, ലോകത്തെയും
ഒത്തിരിയെന്നെയുംചേര്‍-
ത്തിത്രമേല്‍ചിന്തിച്ചെന്റെ
ദിവസംതുടങ്ങുന്നൂ.
നായകള്‍ കുരച്ചാകി-
ലല്ലയോനമുക്കെല്ലാം
ദിവസങ്ങളിലേക്കു
കടക്കാന്‍ കഴിയാവൂ.