ഇന്ത്യയെന്ന വിസ്‌മയത്തെ പറ്റി എ. എല്‍. ബാഷാം എഴുതുമ്പോള്‍ വായനക്കാരന്‍ അത്ഭുതാദരങ്ങളോടെ അലേഖകളില്‍ നിന്ന് അലേഖകളിലേക്ക് പറന്നുനടക്കുന്നു. അര്‍ത്ഥരഹിതമായ പാറലല്ല, അത്. അറിവിന്റെ മധു നിറഞ്ഞ വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്ന് ശിഖരങ്ങളിലേക്കുള്ള സാര്‍ത്ഥകമായ പറക്കല്‍ തന്നെയാണ്.
എപ്പോഴാണ് ഈ പുസ്‌തകം ആദ്യമായി കാണുന്നത്? കൃഷ്‌ണന്‍കുട്ടിനായരെന്ന ഒരു ലൈബ്രേറിയന്‍ മടപ്പള്ളികോളേജില്‍ കുട്ടികള്‍ക്ക് നല്ല പുസ്‌തകങ്ങളും ചീത്തപുസ്‌തകങ്ങളും ഏതെന്ന് വേര്‍തിരിച്ചുകൊടുത്ത ഒരു കാലമുണ്ടായിരുന്നു. അദ്ദേഹം പിന്നീട് ചലച്ചിത്രകഥാപാത്രങ്ങളായി പ്രശോഭിക്കുകയും കാലയവനികയ്‌ക്കുള്ളില്‍ മറയുകയും ചെയ്‌തു. താല്‌പര്യവും കഴിവുമനുസരിച്ച് കുട്ടികള്‍ക്ക് പുസ്‌തകം നിര്‍ദ്ദേശിക്കാനുള്ള കഴിവ് കൃഷ്‌ണന്‍കുട്ടിനായരുടെ സവിശേഷതയായിരുന്നു. ചരിത്രം ഐഛികമായെടുത്ത ഞാന്‍ കവിതയും കഥകളും അല്‌പസ്വല്‌പം നിരൂപണവും മാത്രം വായിച്ചുകൊണ്ടിരിക്കെ ഒരു ദിവസം നായര്‍ പറഞ്ഞു, എടേ, പയ്യന്‍, താനൊരു കാര്യം ചെയ്യ്. ഈ വിസ്‌മയമൊന്ന് വായിക്ക്. രേഖകളില്‍ചേര്‍ക്കാതെയാണ് അന്ന് പുസ്‌തകം തന്നത്. വലിയൊരു ഗ്രന്ഥം. അമ്പോ, ഇതെങ്ങനെ വായിക്കും? അതിനേക്കാള്‍ അല്‌പം ചെറിയൊരു ചരിത്രഗ്രന്ഥം അതിനുമുമ്പ് വായിച്ചിരുന്നു, ഠവല ടീേൃ്യ ഛള ങമിസശിറ. അത് രസകരമായൊരു പുസ്‌തകമായിരുന്നു.
അതിലെ ലഘുത്വം ഈഗ്രന്ഥത്തിനില്ലെന്ന് ക്രമേണ മനസ്സിലായി. എന്നാല്‍ അടുക്കും ചിട്ടയുമുണ്ട്. ശാസ്‌ത്രീയതയുണ്ട്. ക്രമേണ വായനയില്‍ ഗൗരവം രസകരമായനുഭവപ്പെട്ടുതുടങ്ങി. ബി. എ.ക്ക് പഠിക്കുന്ന ഒരു യുവാവ് സാമാന്യമായി ഠവല ണീിറലൃ ഠവമ േംമ െകിറശമ എന്ന ഗ്രന്ഥം വായിക്കുകയില്ല. ചരിത്രത്തോടൊപ്പം സാമ്പത്തികശാസ്‌ത്രവും സാഹിത്യവും ദര്‍ശനവും കലയും ജനജീവിതവും എല്ലാം കൈകാര്യം ചെയ്യുന്നുണ്ടല്ലോ ഈ ഗ്രന്ഥം, എന്ന് അന്ന് തോന്നിയിരുന്നുവോ, ആവോ. മുനിഞ്ഞ് കത്തുന്ന മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ അങ്ങനെയൊരു ഗ്രന്ഥം വായിച്ചുതീര്‍ക്കുക സാമാന്യമായി അസാധ്യമായിരുന്നു. തുടക്കത്തില്‍ പിളര്‍ക്കാനാവാത്ത അടയ്‌ക്കയായി അനുഭവപ്പെട്ട ആ പുസ്‌തകം പിന്നീട് ഹൃദയത്തിനും മസ്‌തിഷ്‌കത്തിനും ഒരുപോലെ ലാളിക്കാവുന്ന ഒരു കൃതിയായി മാറിയത് അങ്ങനെയായിരുന്നു.
തുടര്‍ന്ന് ചരിത്രപുസ്‌തകങ്ങളോട് ഒരടുപ്പം തോന്നിത്തുടങ്ങിയത് ഇപ്പുസ്‌തകം വഴിയാണ്. ചരിത്രത്തെ ലഘുതയിലല്ല, ഗുരുത്വത്തില്‍തന്നെ കാണണമെന്ന് ഈഗ്രന്ഥം എന്നെ പഠിപ്പിച്ചു. വില്‍ഡ്യൂറന്റിന്റെ നാഗരികതകളുടെ കഥയും, സ്റ്റാന്‍ലി ലെയിന്‍പൂളിന്റെ കാവ്യഭംഗികലര്‍ന്ന ചരിത്രഗ്രന്ഥങ്ങളും വായിച്ചുപോവാനുള്ള ധൈര്യവുൂം ക്ഷമയും നല്‌കിയത് ഈ ഗ്രന്ഥമനായിരുന്നു. അന്ന് ശാസ്‌തരീയമായ ചരിത്രരചന വേണ്ടത്രയുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ശ്രീധരന്‍മാഷുടേയും എ. ജി. മേനോന്‍സാറിന്റേയും ക്ലാസില്‍പഠിക്കുന്നവര്‍ശാസ്‌ത്രീയതയെ സംബന്ധിച്ചൊന്നും ആലോചിക്കുകയില്ല. ചരിത്രം എത്രകലാ മനോജ്ഞമായി പഠിപ്പിക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായിരുന്നു അവരുടെ ക്ലാസുകള്‍.
എന്താണ് ഇപ്പോള്‍ ഇന്ത്യയെന്നവിസ്‌മയം ചര്‍ച്ചാവിഷയമാവുന്നത്? പലതവണ ഞാന്‍ ആപുസ്‌തകം വായിച്ചുകഴിഞ്ഞു. എം. എ.ക്കു പഠിക്കുമ്പോള്‍ പാഠപുസ്‌തകമായിത്തന്നെ വായിച്ചു. പഠിപ്പിക്കുമ്പോഴും പാഠപുസ്‌തകമായി വീണ്ടും വായിച്ചു, ഒന്നുരണ്ടുതവണ. ഇപ്പോള്‍ ആപുസ്‌തകം വരിതിരിച്ച്, വാക്ക് തിരിച്ച് വീണ്ടും വായിക്കുകയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി ആ ഗ്രന്ഥം വിവര്‍ത്തനം ചെയ്യുകയെന്ന മഹായത്‌നത്തിലാണ് ഞാന്‍. വളരെ തിരക്കുകള്‍ മറ്റുതരത്തിലുണ്ടെങ്കിലും ഈ ഓഫര്‍ വന്നപ്പോള്‍ ചാടിക്കയറി ഏറ്റത് ആ പുസ്‌ത്‌കത്തോടുള്ള പക്ഷപാതം ഒന്നുകൊണ്ടു മാത്രമാണ്. പക്ഷേ, ഇന്‍സ്റ്റിറ്റിയൂട്ടിനോട് നീതി ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പതിനഞ്ചുമാസത്തിനകം 300 പേജുകള്‍മാത്രമാണ് ഞാന്‍ തര്‍ജ്ജുമചെയ്‌തത്. ഇനിയുമിരിക്കുന്നു 250 പുറങ്ങള്‍.